Friday, September 7, 2018

പുതപ്പിന്നക്കരെ


ഒരു പുതപ്പിന്നിക്കരെയക്കരെ കടലാഴങ്ങൾ. പരിഹാരമില്ലാത്ത പഴിയാഴങ്ങൾ. മഞ്ഞുമല.. മരുഭൂമി.. ആണ്ടിലൊരിക്കൽ മഴകനിയുന്ന സമതല സമയങ്ങൾ. നിമിഷാർദ്ധപ്പൂക്കൾ. മിഴിചിമ്മലിലണഞ്ഞകന്ന സന്ധ്യാംബരം. ചുവപ്പ്‌. തലച്ചോറിൽ ചോരമണം. ഞൊടിമരണങ്ങൾ. കലണ്ടർ ഓർപ്പിച്ച ദിനങ്ങളിലെ നനുത്ത ഓർമ്മക്കാറ്റ്‌. രൗദ്രം ചുടുകാറ്റ്‌. ഇരുകാൽനട. ചുടുവഴിപ്പൊള്ളൽ. കാറ്റിനോടു കൊതി. ഒന്നാകാൻ പെറ്റ നൊവിനുമ്മേലെ രണ്ടിടത്താകാനൊരിരട്ട നോവ്‌. മറന്ന പുഞ്ചിരികൾ. വരണ്ട മിഴിയിണകൾപ്പെറ്റിട്ട രണഭേരികൾ. നെഞ്ചു വിങ്ങുന്ന അലർച്ചകൾ. തലയിണ കുതിർത്ത നദിയിണകൾ. മുന്നിൽ നീണ്ടു നീണ്ടൊരു വഴി. നാമൊന്നിക്കുമ്പോഴിവിടിരുവശവുമുദ്യാനമായിരുന്നുപോലും. നീ കണ്ടെത്തിയ വഴിയേ നടകൊൾക. അവിടൊരുദ്യാനമുണ്ടെങ്കിൽ എനിക്കു മാപ്പു നൽകുക. ഞാനിവിടെയീ വെയിലത്തൽപ്പമിരിക്കട്ടെ.

No comments:

Post a Comment