Friday, September 7, 2018

ചെല്ലപ്പേരു


മരിക്കുന്നെങ്കിൽ അതൊരു തണുപ്പു കാലത്തു വേണം.. മഞ്ഞു മൂടിയൊരു പുലർച്ചെ. അടിവസ്ത്രങ്ങളിൽ മാത്രമാവണം തലേന്നുറങ്ങാൻ കിടക്കേണ്ടതു. രാവിന്റെ തണുപ്പു മുഴുവനും ശരീരത്തിലേയ്ക്കാവാഹിക്കണം. തണുപ്പിന്റെ മരവിപ്പും മരണത്തിന്റെ മരവിപ്പും തമ്മിൽ തിരിച്ചറിയാതെ വേണം മരിക്കാൻ... മരണത്തിനു വല്ലാത്തൊരു തണുപ്പാണെന്നു ഞാൻ തന്നെ പണ്ടെപ്പൊഴോ എഴുതിയിട്ടുണ്ട്‌. ഒരുപക്ഷേ, അതെന്റെ വെറുമൊരു സങ്കൽപമായിരിക്കാമെങ്കിൽക്കൂടി, എനിക്കങ്ങനെ കരുതാനാണിഷ്ടം. കാരണം, ഈ തണുപ്പിൽ എല്ലാം തന്നെ അവ്യക്തവും നിശ്ചലവുമാണു. അതുപോലെ, മരണമെന്നതു എല്ലാം നിശ്ചലമാകുന്നൊരു മുഹൂർത്തവും. ജീവിതത്തിന്റെ എല്ലാ അർഥങ്ങളും ആശകളും ആശങ്കകളുമൊക്കെ ഒരു നിമിഷാർഥം കൊണ്ട്‌ എരിഞ്ഞടങ്ങുന്ന മുഹൂർത്തം. എനിക്കൊരു കൊതി മാത്രം ബാക്കിയുണ്ടാകും അപ്പൊഴും... ജീവിതത്തിന്റെ മരവിപ്പിന്റെ അതിർത്തി കടന്നു മരണത്തിന്റെ മരവിപ്പിലേയ്ക്കു കാലൂന്നും മുന്നേ എനിക്കു ഞാൻ നിന്നെ വിളിക്കാറുള്ള ചെല്ലപ്പേരു ഒത്തിരി സ്നേഹത്തോടെയൊന്നു വിളിക്കണം... നീയതു കേട്ടുവെന്നും എന്തോന്നു വിളികേട്ടെന്നും സുന്ദരമായി പുഞ്ചിരിച്ചെന്നും ഞാൻ മനസ്സിൽ കാണും... പിന്നെ, ഈ മരുഭൂമിയിലെ തണുപ്പുകാലം പോലെ വിരസമായ മരണത്തിലേയ്ക്കു മെല്ലെ മെല്ലെ.....

No comments:

Post a Comment