Friday, September 7, 2018

നോക്കുകുത്തി


പലഭാഗത്തും കൃഷി നിലച്ചു കഴിഞ്ഞ ആ പഴയ വലിയ പാടശേഖരത്തിന്റെ വരമ്പിലൂടെ നടക്കുമ്പോഴെല്ലാം ഒടിഞ്ഞു വീഴാറായ ആ നോക്കുകുത്തിയെപ്പറ്റി ആലോചിക്കാറുണ്ട്‌...ജന്മനാ കാതുകളില്ലാത്ത , പ്രത്യക്ഷത്തിൽ വെറുമൊരു കോലമാണതെങ്കിലും ജീവിതങ്ങളോട്‌ എവിടൊക്കെയോ താദാദ്മ്യപ്പെടാറുള്ള വയ്ക്കോൽ കോലങ്ങൾ... ജീവിതം പലപ്പൊഴും നമ്മിൽ പലരെയുമിതുപോലെ കൊണ്ടുപോയങ്ങു നിർത്തും... പൊന്നിൻ നിറമുള്ള നെൽപ്പാടത്തിന്റെ ഉടയോനാണു നീയെന്നും പറഞ്ഞു... ചിലപ്പോൾ തോന്നും, കാതില്ലാത്തവൻ കണ്ണുകൊണ്ടു ചൊടിയുടെ ചലനങ്ങളെ ഉന്നം പിടിച്ചു കേൾക്കാൻ ശ്രമിക്കുന്നൊരു ഭാവമായതു കൊണ്ടാവണം നോക്കുകുത്തിക്കു ഇങ്ങനൊരു പേരു കിട്ടിപ്പോയതെന്ന് . ലക്ഷണമൊക്കാത്ത ഉടയാടകൾക്കും മാറ്റാൻ കൊതിച്ചാലും അതിനാകാത്തത്രയാഴത്തിൽ കോറിയിടപ്പെട്ടൊരു ചിരിഭാവത്തിനുമുള്ളിൽ നന്മയുടെ വയ്ക്കോൽ മണമുള്ളൊരു ഹൃദയമുണ്ടാകുമോ അതിൽ? ഉണ്ടെങ്കിൽ അതുകൊണ്ടു തന്നെയാവും നോക്കുകുത്തി വെറും നോക്കുകുത്തിയായിപ്പോകുന്നത്‌.. ആരൊക്കെയോ സൗകര്യപൂർവം വരച്ചുചേർക്കാൻ വിട്ടുപോയ കാതുകൾക്കു ആരോടു പരാതി പറയണമെന്നറിയാതെ, വെയിലിലും മഴയിലും ഒരേ ഭാവവുമായ്‌ നമ്മളിൽ ചിലരും.. കണ്ണുകളെ കാതുകളാക്കാൻ വൃഥാ ശ്രമിച്ചും കൊണ്ട്‌... മുറിച്ചു വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ വലിയ പാടത്തിലിനിയും സ്വന്തമായിത്തിരി പൊൻ-വെയിൽ കാണാനാവുമെന്നു കരുതിക്കൊണ്ട്‌... ഒടുവിലീ വരമ്പറ്റമെങ്കിലും തന്റേതായുണ്ടാവുമെന്നു പ്രതീക്ഷിച്ചു കൊണ്ട്‌...

No comments:

Post a Comment