അടുത്തേയ്ക്കു വരൂ.. ഭ്രാന്തുപിടിച്ച പ്രണയികളെപ്പോലെ ഒരു ദിവസ്സം ചെലവഴിക്കാം നമുക്ക്... പുല്ലുമൂടിയൊരു മൊട്ടക്കുന്നിൻ മുകളിലേയ്ക്കോടിക്കയറാം എന്നിട്ട്, അവിടെനിന്നും അങ്ങുതാഴെ അരുവിക്കരവരേയും കെട്ടിപ്പിടിച്ചുരുണ്ടുമറിയാം നമുക്ക്. എന്നിട്ടു മുട്ടോളം വെള്ളത്തിൽ നിലം തൊട്ടു മുങ്ങി, പരസ്പരം കണ്ണിൽ നോക്കി ശ്വാസം മുട്ടുംവരെ കിടക്കാം.. പൊടുന്നനെ നിവർന്നുയർന്നു കിതച്ചു തുടരെ ചുമച്ചു കിതച്ച് ഭ്രാന്തുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു ചുംബിച്ചു ശ്വാസം പകരാം നമുക്ക്... ഗാഢമായൊരാലിംഗനത്തിൽനിന്നുമയഞ്ഞ് " പച്ചില ചവിട്ട്" കളിച്ചു കുന്നിൻ മുകളിലേയ്ക്കു വീണ്ടും കയറാം നമുക്ക്. ഉയരത്തിൽ, ഒത്തിരി താഴെക്കാണുന്ന സമതലത്തിലേയ്ക്കു നീണ്ടുനിൽക്കുന്ന കരിമ്പാറയുടെ മൂക്കിന്തുമ്പിൽ കാലുതാഴേയ്ക്കിട്ട് പേടിയില്ലാതെയിരിക്കാം നമുക്ക്... അവിടെ നിന്നും പരസ്പരം പേരുകൾ വിളിച്ചുകൂവി പ്രതിധ്വനിക്കു കാതോർക്കാം നമുക്ക്.. പിന്നെ, പറയാതെ വന്ന മഴയിൽത്തണുത്ത നമ്മളെ ചുംബനങ്ങളാൽ ചൂടാക്കാം നമുക്ക്... എന്നിട്ടു വീണ്ടും ഭ്രാന്തിന്റെ ഉയരത്തിലേയ്ക്ക് കിതപ്പോടെ ഓടിക്കയറാം നമുക്ക്
No comments:
Post a Comment